Friday, July 31, 2009

നിഴല്‍

അതിവിദൂരത്തു നീ പോയിട്ടുമിവിടെ നിന്‍‍‍-
നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു.

പുടവമേല്‍ത്തൂങ്ങുന്ന പൈതലേപ്പോലെന്റെ-

പുറകെയതു പിച്ചവയ്ക്കുന്നു.


കരടെന്ന പോല്‍ കൃഷ്ണമണിയില്‍,

നമുക്കിടക്കരുതാത്തതെന്തോ കുടുങ്ങി.

വിവശരായ് കലഹിച്ചിരിപ്പതേക്കാല്‍-

ശാന്തി നിറയുമീ വിരഹമേ സ്വച്ഛം.


ഇനിമേല്‍ മൃദുവായി കണ്ണീര്‍ വാര്‍ത്താല്‍ മതി.

ഇടനെഞ്ച് തകര്‍ന്നു കരഞ്ഞാല്‍-

മുഖമാകെ പരവശമായാലോ?


ഇനിമേല്‍ സരള
സൌഹൃദങ്ങള്‍ മതി.
ഗാഢസ്നേഹം കരളു തകര്‍ത്താലോ?